Sunday 14 June 2015

പാരമ്പര്യവും പൈതൃകവും കെടാതെ കാക്കുന്ന ലക്ഷദ്വീപെന്ന അത്ഭുതലോകത്തിലൂടെ കാല്‍നൂറ്റാണ്ടിന് ശേഷം വീണ്ടും  മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള നടത്തിയ യാത്ര.....


 ലക്ഷദ്വീപിനെക്കുറിച്ച് ആര്‍ക്കും ഒന്നും അറിയില്ല. അതാണ് വാസ്തവം. തൊട്ടടുത്തു കിടക്കുന്ന അയല്‍പക്കങ്ങളെ മലയാളികള്‍ സ്വപ്നാടനം പോലെയാണ് കാണുന്നത്. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് ഒരു വിളിപ്പാടകലെ എത്തിയാല്‍ തമിഴ്‌നാടും തുളുനാടുമായി. പാലക്കാടു നിന്ന് നാല്‍പ്പതു കിലോമീറ്റര്‍ കഴിഞ്ഞാല്‍ തമിഴ്‌നാടായി. പക്ഷെ കന്നഡിഗരെക്കുറിച്ചും തമിഴരെക്കുറിച്ചും ഇത്ര അടുത്തായിട്ടും നമുക്ക് ഒന്നുമറിയില്ല. ഭാഷ, സംസ്‌കാരം, സാഹിത്യം, കല ഇതൊക്കെ നമ്മളേക്കാള്‍ എത്രയോ സര്‍ഗാത്മകമായാണ് തമിഴരും കന്നഡിഗരും കൈകാര്യം ചെയ്യുന്നത്. മലയാളികളുടെ വിചാരം തങ്ങള്‍ വിശ്വപൗരന്‍മാര്‍ എന്നാണ്.

അറബിക്കടലിന്റെ തീരത്തെ മാറോട് അണച്ചുപിടിച്ചു കിടക്കുന്ന കിളിരം കൂടിയ ഒരു സുന്ദരിയാണ് കേരളം. കാസര്‍കോട്് മുതല്‍ കോവളം വരെ കടലിലെ ഓളങ്ങളും തിരകളും നാടിനെ മൊത്തം സദാ തഴുകിക്കൊണ്ടിരിക്കുന്നു. എന്നിട്ടും കേരളത്തില്‍ തന്നെ കടല്‍ കാണാത്ത എത്രയോ ആളുകളുണ്ട്. അട്ടപ്പാടിയില്‍ പോയപ്പോള്‍ അഭ്യസ്തവിദ്യനായ ഒരു ചെറുപ്പക്കാരന്‍ പറഞ്ഞത് കടല്‍ ഇതുവരെ കണ്ടിട്ടില്ലെന്നാണ്. വയനാട്ടിലും ഇടുക്കിയിലുമുണ്ട് കടല്‍ കാണാത്തവര്‍. കടല്‍കാറ്റില്‍ ഏതു നേരവും ഉപ്പുരസമുണ്ട്. കടല്‍ക്കാറ്റ് അല്‍പ്പനേരം കൊള്ളാമെങ്കില്‍ ചുണ്ടൊന്ന് നാവുകൊണ്ട് നനച്ചാല്‍, ഉപ്പുരസം ആസ്വദിക്കാം. അതുകൊണ്ടാണ് മലയാളികള്‍ ഉപ്പുതൊട്ട് കര്‍പ്പൂരം വരെ എന്നു പറയുന്നത്. 

കോഴിക്കോടിനും കൊച്ചിക്കും ഏകദേശം മധ്യത്തില്‍ 280 കിലോമീറ്റര്‍ ദൂരത്തായി ലക്ഷദ്വീപുകള്‍ പരന്നുകിടക്കുന്നു. ഇത്ര അടുത്തായിട്ടും മലയാളികള്‍ അങ്ങോട്ടുപോകാന്‍ താല്‍പര്യം കാണിക്കുന്നില്ല. മാലിദ്വീപിലേക്കാണെങ്ങില്‍ ഒരു മുടക്കവുമില്ലാതെ പോകുന്നു. ചുഴിഞ്ഞു നോക്കിയാല്‍ ഇതിന്റെ കാരണം കണ്ടുപിടിക്കാം. പണ്ട് പണ്ട്, വളരെ പണ്ട്, ചരിത്രത്തിനും അപ്പുറത്ത് അനന്തമായ അറബിക്കടലില്‍ കൂടി ഒരു സൂഫിവര്യന്‍ പായക്കപ്പലില്‍ സഞ്ചരിക്കുകയായുരുന്നു. വിഭ്രമകരമായ കടലിന്റെ നീലനിറത്തില്‍ ആമഗ്‌നനായ സൂഫിവര്യന്‍ കയ്യിലിരുന്ന ജപമാല പൊട്ടിയത് (ദസ് വിയ) അറിഞ്ഞില്ല. മാല പൊട്ടിയിട്ടും ജപം തുടര്‍ന്നു കൊണ്ടേയിരുന്നു. ദൈവത്തിന്റെ പര്യായപദങ്ങള്‍ പുരണ്ട ജപമാലയിലെ ആ മണികളാണ് പരിണാമത്തിന്റെ സായാഹ്നത്തില്‍ ലക്ഷദ്വീപുകളായി ഉയര്‍ന്നു വന്നത്.

ബംഗാരം, കടമത്ത്. കവരത്തി, അഗത്തി, മിനിക്കോയ്, കല്‍പ്പേനി, ആന്ത്രോത്ത് തുടങ്ങി പതിനേഴില്‍പരം ചെറുതും വലുതുമായ ദ്വീപുകള്‍ ലക്ഷദ്വീപ് സമൂഹത്തില്‍ കുടികൊള്ളുന്നു. ഇതില്‍ ജനവാസം ഒട്ടുമില്ലാത്ത ദ്വീപുകളുമുണ്ട്. പക്ഷികള്‍ മാത്രം താമസിക്കുന്ന ഒരു ദ്വീപും ഇക്കൂട്ടത്തിലുണ്ട്. എല്ലാം ജഗദീശ്വരന്റെ മായാവിലാസങ്ങള്‍.

25 വര്‍ഷങ്ങള്‍ക്ക് മുമ്പ്, അതായത് 1983 ലാണ് ആദ്യമായി ലക്ഷദ്വീപിലേക്ക് പോയത്. കേന്ദ്രസര്‍ക്കാര്‍ നടത്തിയ ദേശീയോദ്ഗ്രഥന സെമിനാറില്‍ പങ്കെടുക്കാന്‍. ഒപ്പം ലക്ഷദ്വീപ് സാഹിത്യകലാ അക്കാദമിയുടെ ഉദ്ഘാടനവും. ഉത്തരേന്ത്യയില്‍ നിന്നുള്ള കുറേ എം.പി മാര്‍, കേരളത്തില്‍ നിന്നുള്ള പത്രപ്രവര്‍ത്തകര്‍, എഴുത്തുകാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങി ഏകദേശം മുപ്പതോളം പേര്‍. കേരളത്തില്‍ നിന്ന് എന്‍.വി. കൃഷ്ണവാരിയര്‍, ഭാര്യ, മകള്‍, മകളുടെ കുട്ടി (സകുടുംബം പോകാന്‍ അനുവദിച്ചിരുന്നു എന്ന കാര്യം യശശ്ശരീരനായ, മഹാനായ പത്രാധിപര്‍ എന്‍.വി മറന്നുകാണും), വെള്ളായണി അര്‍ജുനന്‍, പത്‌നി, പാലാ കെ.എം. മാത്യു. പുത്രന്‍, സഹായി, പവനന്‍ തുടങ്ങിവരായിരുന്നു സംഘാംഗങ്ങള്‍. പവനന്‍ സകുടുംബ യാത്രയെക്കുറിച്ച് അറിഞ്ഞിരുന്നില്ല. ഒരു പക്ഷെ അദ്ദേഹം കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പില്‍ പെട്ടുപോയതായിരിക്കാം. ഫോണ്‍ വഴിയായിരുന്നു തീരുമാനങ്ങളത്രയും.

പാര്‍വ്വതി ചേച്ചി എവിടെയെന്ന് ചോദിച്ചപ്പോള്‍ പവനന്‍ എന്നോട് ചൂടായി. നിനക്കെങ്കിലും എന്നോട് ഒന്നു പറയാമായിരുന്നില്ലെടോ എന്നു എന്നോട് തട്ടിക്കയറുകയും ചെയ്തു. എന്നോട് അത്രയും സ്‌നേഹവും വാത്സല്യവുമായിരുന്നു. ഇന്നു കാണുന്ന കേരള സാഹിത്യ അക്കാദമിയുടെ ആത്മാവാണ് പവനന്‍. എന്തൊരു ഉന്‍മേഷം, എന്തൊരു ഉണര്‍വ്വ്, എന്തൊരു ആത്മ വിശ്വാസം.

കൊച്ചിയില്‍ നിന്ന് ഭാരത് സീമ എന്ന കപ്പലിലായിരുന്നു യാത്ര. വൈകുന്നേരം നാല് മണിക്കു ഞങ്ങള്‍ കപ്പലില്‍ കയറി. എന്റെ ആദ്യത്തെ കപ്പല്‍ യാത്രയായിരുന്നു. കപ്പല്‍ ഒരു വീട് പോലെ തോന്നി. മാളികവീട്. ഏണിപ്പടികള്‍ കയറി മുകളിലേക്ക് പോകാം. ഏണിപ്പടിയിറങ്ങി താഴത്തെ നിലയിലേക്കും പോകാം. മൂന്നാം തട്ട് കഴിഞ്ഞ് നാലാം തട്ടിലെ ഡെക്കിലേക്ക് പോകാം. ഇടനാഴിയും ഹാളും, ഡൈനിങ്ഹാളും കിച്ചനും എല്ലാമുണ്ട്. ഇടനാഴികള്‍ക്കിരുപുറവും മുറികള്‍, മുറികളില്‍ ഡബിള്‍ ഡക്കായി രണ്ടു കട്ടിലുകള്‍. തീവണ്ടിയിലെ ടൂ ടയര്‍ പോലെ. നാലു പേര്‍ക്ക് കിടന്നുറങ്ങാം. മേലേ കയറാന്‍ സ്റ്റീലിന്റെ കൊച്ചു കോണി. ഹാ, എന്തൊരു സുഖം. എല്ലാ ഫ്ലോറുകളും നല്ല വൃത്തിയുണ്ട്. കപ്പല്‍ ജോലിക്കാര്‍ നേരത്തെ തന്നെ കഴുകിത്തുടച്ചു വൃത്തിയാക്കി വെച്ചിരിക്കുന്നു.

Wednesday 10 June 2015

ബില്ലങ്ങളിലൂടെ - ഒരു ലക്ഷദ്വീപ്‌ യാത്ര

പവിഴപുറ്റുകളാൽ സമ്പന്നമായ മരതക ദ്വീപുകൾ എല്ലായിപ്പോഴും മനുഷ്യരെ അമ്പരപ്പിക്കുന്നവാണ്‌. പ്രത്യേകിച്ചും ലക്ഷദ്വീപുകൾ. കുഞ്ഞോളങ്ങളിൽ തെന്നി നീങ്ങുന്ന മത്സ്യങ്ങൾ, കപ്പലുകൾക്കും ബോട്ടുകൾക്കും ഒപ്പം നീന്തി മറയുന്ന ഡോൾഫിനുകൾ, നാനാവർണ്ണങ്ങളണിഞ്ഞ പവിഴപുറ്റുകൾ, തീരം തേടി അലയുന്ന കടലാമകൾ, മീനിനു പുറകെ പായുന്ന ബോട്ടുകൾ അങ്ങനെ ലക്ഷദ്വീപിലെ അത്ഭുതങ്ങൾ നിരവധിയാണ്‌. ഒന്നിനൊന്നു വത്യസ്തമായ 36 ദ്വീപുകളുടെ കൂട്ടം. അവയിൽ വത്യസ്ത സംസ്കാരം നിറഞ്ഞ 10 ദ്വീപുകൾ, ആരോ കടലിലേക്ക്‌ വലിച്ചെറിഞ്ഞ മരതക മുത്തുകൾ പോലെ അവ, കടലിനു മുകളിൽ, തിരകളുടെ തലോടലേറ്റ്‌, അതിഥികളെ വരവേറ്റു. ദ്വീപുകൾ എന്നും അവരിൽ കൗതുകമുണർത്തികൊണ്ടിരിക്കുന്നു.

ഒരു ദിവസമെ ചിലവിട്ടുവേങ്കിലും കൽപേനി വിട്ടുപിരിയാൻ ഒരു മടി തോന്നി. ബോട്ടിലിരിക്കുമ്പോൾ എന്തെല്ലാമോ കാണാൻ ബാക്കിവെച്ച്‌ കൽപേനിയെ വിട്ടുപിരിയുന്നു എന്ന തോന്നലാണുണ്ടായത്‌. ഒടുവിൽ കപ്പലിൽ എത്തി. ആ വിഷമം മറക്കുവാൻ പറ്റിയ ഒരു വാർത്തയാണ്‌ അച്ഛൻ പറഞ്ഞത്‌. ഞങ്ങൾ നാളെ മിനിക്കോയിയിൽ ഇറങ്ങാൻ പോകുന്നു. ഏറെ സന്തോഷം തോന്നി അതു കേട്ടപ്പോൾ. 2009 ലെ അവസാന രാത്രിയായിരുന്നു അത്‌. കപ്പലിൽ ന്യു ഇയർ പാർട്ടി ഉണ്ടെന്ന്‌ കേട്ടിരുന്നു. പക്ഷെ പോകാൻ തോന്നിയില്ല. പുതുവർഷത്തിൽ കാണാൻ പോകുന്ന ഏറെ വത്യസ്തമായ മിനിക്കോയി (Minicoy) ദ്വീപിനെ കുറിച്ചുള്ള ചിന്തകളായിരുന്നു മനസ്സിൽ. ഞാൻ പോലുമറിയാതെ എന്നെ ഉറക്കം കീഴടക്കി.

വെള്ളിയാഴ്ച്ചയായതിനാൽ ദ്വീപിന്റെ ഭാഗങ്ങളെല്ലാം വേഗം കണ്ടുതീർക്കണം. കാരണം രണ്ടെരയോടെ കാപ്പിലിൽ കയറേണ്ടി വരും. ഒരു ഒമ്‌നി വാനിൽ ഞങ്ങൾ ദ്വീപിന്റെ തെക്കേ അറ്റത്തേക്ക്‌ യാത്രയായി. ഈ ദ്വീപിലെ ജനങ്ങളുടെ ജീവിതരീതി മറ്റു ദ്വീപുകളിലുള്ളതിനെക്കാൾ ഏറെ വത്യസ്ത മാണ്‌. ദ്വീപിലെ മുഴുവൻ ജനങ്ങളും താമസിക്കുന്നത്‌ മധ്യ ഭാഗത്താണ്‌. ഈ ഭാഗം പത്ത്‌ വില്ലേജുകളായി തിരിച്ചിരിക്കുന്നു. ഓരോ വില്ലേജിനും ഓരോ മൂപ്പനും അവർക്കൊത്തു കൂടാൻ വില്ലേജ്‌ ഹൗസുമുണ്ട്‌. വില്ലേജിലെ പ്രശ്നങ്ങൾക്ക്‌ ഇവിടെ പരിഹാരം കാണുന്നു. വില്ലേജിലെ എല്ലാ ജോലികൾക്കും ആഘോഷങ്ങൾക്കും അവർ ഒറ്റക്കെട്ടായി പ്രവൃത്തിക്കുന്നു. ഒരു കുടുംബം പോലെ അവർ ഒത്തൊരുമയോടെ ഒരു കുടുംബം പോലെ ജീവിക്കുന്നു. മറ്റൊരു ദ്വീപിലും കാണാത്ത ഒരു ഐക്യം ഇവിടുത്തെ ജനങ്ങളിലുണ്ട്‌.

ഞാൻ റോഡിലെ കാഴ്ച്ചകളും മറ്റും നോക്കിക്കൊണ്ടിരിക്കുക- യാണ്‌. വില്ലേജുകൾ കഴിഞ്ഞ്‌ ഞങ്ങൾ മുന്നോട്ട്‌ നീങ്ങി. വില്ലേജുകൾ കഴിഞ്ഞപ്പോൾ ഒരു കാട്ടുപ്രദേശത്തിൽ കൂടി പോകുന്നത്തു പോലെ തോന്നി. മിനിക്കോയിയിലെ ലൈറ്റ്‌ ഹൗസിലേക്കാണ്‌ യാത്ര. കുറച്ചു മുന്നിലായി ഒരു ആൾക്കൂട്ടത്തെ കണ്ടു. അടുത്തെത്തിയപ്പോഴാണ്‌ മനസ്സിലായത്‌ അത്‌ ടൂറിസ്റ്റുകാരായിരുന്നു. മിനിക്കോയി ലൈറ്റ്‌ ഹൗസിനു മുന്നിലാണ്‌ ഞങ്ങൾ ഇപ്പോഴുള്ളത്‌. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഒരു ലൈറ്റ്‌ ഹൗസാണിത്‌. 1888 - ൽ ബ്രിട്ടീഷുകാരാണ്‌ ഈ ലൈറ്റ്‌ ഹൗസ്‌ നിർമിച്ചതു. അന്ന്‌ മുതൽ ഈ വഴി വന്നു കൊണ്ടിരിക്കുന്ന കപ്പലുകളിൽ നിന്ന്‌ നല്ല ഒരു സംഖ്യ ചുങ്കമായി ബ്രിട്ടീഷുകാർക്ക്‌ കിട്ടിക്കൊണ്ടിരുന്നു. നൂറു വർഷത്തിലേറെയായി ഒരു ഗാംഭീര്യത്തോടെ ഇത്‌ തലയുയർത്തി നിൽക്കുന്നു. ഏഷ്യയിലെ തന്നെ രണ്ടാമത്തെ വലിയ ലൈറ്റ്‌ ഹൗസാണിത്‌. ലക്ഷദ്വീപിന്റെ തെക്കേ അറ്റത്തുള്ള ഈ ദ്വീപുതന്നെ ബ്രിട്ടീഷുകാർ ലൈറ്റ്‌ ഹൗസ്‌ നിർമ്മാണത്തിന്‌ തോയിരഞ്ഞെടുക്കാൻ കാരണം ഇതു വഴിയുള്ള കപ്പൽ ഗതാഗതം കണക്കിലെടുത്താവണം. വെളുത്ത ശരീരവും ചുവന്ന തലക്കെട്ടുമുള്ള ഈ ലൈറ്റ്‌ ഹൗസ്‌ കാഴ്ച്ചയിൽ അതി മനോഹരമായിരുന്നു. സമയക്കുറവു കാരണം ലൈറ്റ്‌ ഹൗസിൽ കയറാൻ നിൽക്കാതെ ഞങ്ങൾ ദ്വീപിന്റെ തെക്കേ അറ്റത്തേക്ക്‌ തിരിച്ചു.

പിറ്റേന്ന്‌ പതിനൊന്നരയോടെ കപ്പൽ അമിനിയിലെത്തി. വളരെ അടുത്തടുത്ത്‌ കിടക്കുന്ന രണ്ട്‌ ദ്വീപുകളാണ്‌ ഞങ്ങളുടെ ദ്വീപായ കടമത്തും (Kadmat) അമിനിയും (Amini). കടമത്തിലേക്ക്‌ പോകാൻ ബോട്ടിൽ ഒരുമണിക്കൂറോളം എടുക്കും. കടമത്തിലിറങ്ങുമ്പോഴേക്കും സമയം പന്ത്രണ്ടരയോടടുത്തിരുന്നു. എന്നെന്നും ഓർമയിൽ സൂക്ഷിക്കാനുള്ള ഒരു യാത്രയായിരുന്നു ഇത്‌. വീണ്ടും അവിടേക്ക്‌ പോകാൻ മനസ്സ്‌, ഇന്നും, കൊതിക്കുന്നു.

ലക്ഷദ്വീപ്‌ വെബ്സൈറ്റ്‌

http://lakshadweep.nic.in/

ലക്ഷദ്വീപ്‌ ഷിപ്‌ ഷെഡ്യൂൾ

http://lakport.nic.in/

What is Sufism?

CHAPTER I INTRODUCTION What is Sufism?   Sufism has various suggested origins. Some say it's linked to the purity (Safa) of the ...